Tuesday, July 5, 2011

Exclusive: ലൈസന്‍സ് ഇല്ലാത്ത 1500 തടിമില്ലുകള്‍ അടച്ചു പൂട്ടും.


കൊച്ചി: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരത്തി അഞ്ഞൂറോളം തടിമില്ലുകള്‍ പത്തു ദിവസത്തിനകം അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. വനം കേസുകള്‍ സംബന്ധിച്ച സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മരാധിഷിത വ്യവസായങ്ങളും മില്ലുകളും പത്തു ദിവസത്തിനകം പൂട്ടി ആ വിവരം രേഖാമൂലം അറിയിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ജൂണ്‍ 30 നാണ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍ ഈ സുപ്രധാന ഉത്തരവിട്ടത്. വെങ്ങോല പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു വെങ്ങോല സ്വദേശി കുര്യന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാനത്ത് അനധികൃതമായി നിരവധി പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പത്തു ദിവസത്തിനകം മില്ലുകള്‍ പൂട്ടാനും അതിനായി വേണ്ടിവന്നാല്‍ പോലീസ് സഹായം ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എറണാകുളം ജില്ലയില്‍ മാത്രം നാനൂറിലധികം തടിമില്ലുകള്‍ ആണ് വനം വകുപ്പിന്‍റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. തടിമില്ലി നുള്ള ലൈസന്‍സിനായി ആയിരക്കണക്കിന് അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നത്. പ്രസ്തുത വിധി നടപ്പാക്കി ജൂലൈ ആറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മുഖ്യ വനപാലകന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.