Friday, July 30, 2010

അരിക്ക് പകരം നമുക്ക് ഇനി കശുവണ്ടി കൊറിക്കാം !


"കശുമാവിന്‍ തോട്ടങ്ങള്‍ ഭൂമിയില്‍ പാറവല്‍ക്കരണം നടത്തും, ഫലഭൂയിഷ്ഠത നശിപ്പിക്കും" എന്ന് നമ്മെ പഠിപ്പിച്ചത് പ്രശസ്ത ചരിത്രകാരന്‍ ഡി ഡി കൊസാംബിയാണ്. കാസര്‍ഗോടന്‍ കുന്നുകളില്‍ ചെന്നാല്‍ നമുക്കത് വ്യക്തമാവും. പതിനായിരത്തിലധികം ഏക്കറിലാണ് ഇവിടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ . രാജപുരത്തെ നല്ലയിനം കാടുകള്‍ പോലും സര്‍ക്കാര്‍ കശുമാവിന്‍ കൃഷിക്കായി  നല്കിയിരിക്കുന്നു.  അതുകൊണ്ടാണ് നാല്‍പ്പത്തി നാല് നദികള്‍ ഉള്ള കേരളത്തിലെ പത്തു നദികള്‍ കാസര്‍ഗോഡ്  ജില്ലയിലൂടെ ഒഴുകിയിട്ടും കുടിവെള്ള ദൌര്‍ലഭ്യം ജില്ലയിലെ ഏറ്റവും വലിയ പ്രശ്നമായത്‌.
         അപ്പോഴാണ്‌ നാല് വര്‍ഷം കൊണ്ടു കശുമാവിന്‍ കൃഷി വര്‍ധിപ്പിക്കാന്‍ 57 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണെന്ന് കേരളത്തിലെ തൊഴില്‍ മന്ത്രി പറയുന്നത്.
70 ശതമാനം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന കേരളം ആണ് കശുവണ്ടി ഉല്‍പ്പാദനം കൂട്ടാന്‍ യത്നിക്കുന്നതെന്നു  നാം ആലോചിക്കണം. സംസ്ഥാന വനം വകുപ്പിന്റെ നല്ലൊരു ശതമാനം വനപ്രദേശങ്ങളും ഇന്ന്  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കയ്യിലാണ്. അവര്‍ റബ്ബറും കശുവണ്ടിയും ഉണ്ടാക്കി ഓരോ വര്‍ഷവും ഭീമമായ നഷ്ടമാണ് ഖജനാവിന് വരുത്തി വെക്കുന്നത്. കശുമാവിന്‍ കൃഷി നഷ്ടമായതിനാല്‍ റബ്ബര്‍ , വാനില തുടങ്ങിയ ഇനങ്ങളിലേക്ക് മാറുകയാണെന്ന് പി. സി. കെ ചെയര്‍മാന്‍ പ്രഖ്യാപിച്ചതും ഈയിടെയാണ്.  ചരിത്രം മറന്നു കേവലമായ ചില 'വിദേശനാണ്യ താല്‍പര്യങ്ങളുടെ' പേരില്‍ ‍, തൊഴിലാളി താല്പര്യത്തിന്റെ പേരില്‍ കേരളത്തിലെ അവശേഷിക്കുന്ന കൃഷിയിടങ്ങള്‍ കൂടി കശുമാവിന്‍ കൃഷിക്കായി മാറ്റിവെച്ചാല്‍ , രൂക്ഷമായ ഫലം നാം അനുഭവിക്കേണ്ടി വരും.

                      സംസ്ഥാനത്തെ പച്ചക്കറി കൃഷി കൂട്ടുന്നതിനു പകരം റബറും കശുവണ്ടിയും ഉണ്ടാക്കി നമ്മുടെ ഭൂമിയെ നശിപ്പിച്ചു, പകരം തമിഴന്റെ വിഷമടിച്ച പച്ചക്കറി തീറ്റ തന്നെ തുടര്‍ന്നാല്‍ , അതുവഴി കിട്ടുന്ന വിദേശ നാണ്യം ആശുപത്രിയില്‍  നല്‍കേണ്ടി വരും എന്നത് നാം മറന്നു പോവരുത്.

വാല്‍ക്കഷണം: എന്‍ഡോസള്‍ഫാന്‍ കേസില്‍ വിധി പറഞ്ഞ മജിസ്ട്രേറ്റിന്റെ വാചകങ്ങള്‍ ഇവിടെ പ്രസക്തമാവുന്നു.
"സായിപ്പിന് കശുവണ്ടി കൊറിക്കാന്‍ വേണ്ടി നമ്മളെന്തിനു വിഷം തിന്നണം? "