Wednesday, October 8, 2008

Gene Robbery 2nd.

അന്തക വിത്തിനു കുപ്രസിദ്ധിയാർജ്ജിച്ച അമേരിക്കൻ കുത്തക കമ്പനിയായ മൊൺസാന്റൊയുടെ (ആയിരക്കണക്കിനു പരുത്തി കൃഷികാരെ വഞ്ചിച്ച) ഇന്ത്യൻ കമ്പനിയായ മഹികൊയുമായി കേരള കാർഷിക സർവ്വകലാശാലയുടെ പട്ടാമ്പി നെല്ലു ഗവേഷക കേന്ദ്രം ഒരു കരാർ ഒപ്പു വെച്ചു. കേരളത്തിലെ 65 വർഷമായി കൃഷി ചെയ്തു വരുന്ന നാടൻ നെൽ വിത്തുകളവർക്കു കൈമാറാമെന്നും അതിൽ നിന്നും അവർ ഉണ്ടാക്കുന്ന അന്തക വിത്തുകൾ വാങ്ങി നമ്മുടെ വയലുകളിൽ കൃഷി ചെയ്യാമെന്നുമാണു കരാർ.
അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമല്ല അരി. എന്നിട്ടും ഒരു അമേരിക്കൻ കമ്പിനി അരിയിൽ ഗവേഷണം നടത്തുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാവും. ബയോളജിക്കൽ വാർഫെയറിൽ പുതിയ ആയുധങ്ങളിൽ പ്രധാനമാണു 'ഫുഡ്‌ വെപ്പൺ'. 1960 ഓടെയാണ് അമേരിക്ക അരി ഗവേഷനം തുടങ്ങിയത്‌. അന്നു ഇന്ത്യയിലായിരുന്നു നെല്ലു ഗവേഷണം ഏറ്റവും നല്ല നിലയിൽ നടന്നിരുന്നത്‌. കീടനാശിനി ആവശ്യമില്ലാതതും, രോഗപ്രതിരോധശേഷിയുള്ളതും, രാസവളം ആവശ്യമില്ലാത്തതുമായ 1,20,000 ഇനം, നെൽവിത്തുകൾ ഇന്ത്യൻ നെല്ലു ഗവേഷക കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പ്രധാന ശാസ്ത്രജ്നനായ എം എസ്‌ സ്വാമിനാഥനെ വിലയ്ക്കെടുത്ത്‌ അതു മിഴുവൻ മനിലയിലെ ഇന്റർനാഷണൽ റൈസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ടിലേക്കു മോഷ്ടിച്ചു കടത്തിയ അതേ അമേരിക്കൻ ബുദ്ധികൾ തന്നെയാണു ഇതിനും പിന്നിൽ. ഇതാണു 'ദ ഗ്രേറ്റ്‌ ജീൻ റൊബറി'. അന്നു റൊക്ക്‌ വെല്ലർ ഫൗണ്ടേഷനും ഫോർഡ്‌ ഫൗണ്ടഷനും ചേർന്നാണു വിത്തു മോഷണം നടത്തിയതെങ്കിൽ ഇന്നു മൊൺസന്റോ ആണീ ദൗത്യം ഏറ്റെടുത്തത്ത്. അന്നു സ്വാമിനാഥനായിരുന്നു ഇന്ത്യയെ ഒറ്റിക്കൊടുത്തതെങ്കിൽ ഇന്നു ബാലചന്ദ്രൻ ആണ`.
പിന്നീട്‌ 'ഹരിത വിപ്ലവം' എന്ന പേരിൽ വൈക്കോൽ കുറഞ്ഞ ഐ ആർ 8 കൊണ്ടുവന്നു നമ്മുടെ കൃഷിയിടങ്ങൾ നശിപ്പിച്ചതും രാസവളമില്ലാതെ, കീടനാശിനിയില്ലാതെ വളരാൻ കഴിയാത്ത നെൽ വിത്തിനങ്ങൾ നൽകി കൃഷിച്ചെലവു കൂട്ടി കർഷകരെ കടക്കെണിയിലാക്കിയതും അതു മൂലം ആത്മഹത്യ ചെയ്തതും എം എസ്‌ സ്വാമിനാഥൻ കാരണമാണ്. ആത്മഹത്യ ചെയ്ത കർഷകർക്കു നഷ്ടപരിഹാരം നൽകാനായി കണക്കെടുക്കാൻ വന്ന സർക്കാർ കമ്മീഷനും ഇതേ എം എസ്‌ സ്വാമിനാഥൻ തന്നെയാണെന്നതു 'വിധി' എന്നല്ലാതെ എന്തു പറയാൻ?

വിപണി വഴി ഇന്ത്യയെ കീഴടക്കുക അത്ര എളുപ്പമല്ല എന്നതിനാലാകണം നമ്മുടെ അരിയും മറ്റും കടത്തനായി അമേരിക്ക വീണ്ടുമെത്തിയിരിക്കുന്നത്‌. ആണവ കരാർ വഴി നമുക്കു നഷ്ടമാകുന്നത്‌ നമ്മുടെ ഊർജ്ജ സുരക്ഷിതത്വവും ഊർജ്ജ സ്വയംപര്യാപ്തതയുമാണെങ്കിൽ, ഇതു വഴി നഷ്ടമാകുന്നതു ഭക്ഷ്യ സുരക്ഷിതത്വം തന്നെയാണ്. ഏതു തട്ടിൽ വെച്ചു തൂക്കിയാലും ഭക്ഷണതിനാണു മുൻതൂക്കം.

സ്വാമിനാഥ ശിഷ്യൻമാർ രാജ്യത്തെ സകല കാർഷിക കോളേജുകളിലും ഗവേഷക സ്ഥാപനങ്ങളിലും തലപ്പത്തുള്ളതിനാൽ ഇനിയും ഏതു നിമിഷവും നാം ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കണം.
നമ്മൂടെ വിത്തുകൾ സംരക്ഷിക്കുക, അതു നമ്മുടെ ദേശീയ ജൈവ സമ്പത്താണ്.